നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സർക്കാരിനെ വിമർശിച്ചും സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്ന് ജി സുധാകരൻ അഭിപ്രായപ്പെട്ടു. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നുമില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമെന്നും ജി സുധാകരൻ പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. ആ സർക്കാരിന്റെ മികവ് കൊണ്ടാണ് പുതിയ സർക്കാർ നിലവിൽ വന്നത്. ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ടെന്നും ജി സുധാകരൻ പറയുന്നു.
തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഐഎം കോട്ടകളിൽ വിള്ളലുണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. വോട്ട് ചോർന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞതെന്നും അങ്ങനെ ഒന്ന് താൻ വിശ്വസിക്കുന്നില്ലായെന്നും സുധാകരൻ പറഞ്ഞു.