പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. രാവിലെ ഒൻപത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്‌ത് പാസാക്കുന്നതിനാണ് സമ്മേളനം. ബാർ കോഴ, സിഎംആർഎൽ വിവാദങ്ങൾ സഭയിൽ ഉയർത്തി സർക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം.
മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശൻ കത്ത് നൽകിയിട്ടുണ്ട്.
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം അത്യധികം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സിദ്ധാർത്ഥ് റാഗിങ്ങിന് ഇരയായി. ആരോപണ വിധേയരായ 20 വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിച്ചു. കാര്യക്ഷമമായ അന്വേഷണ നടപടികൾ പൊലീസും സർക്കാരും സ്വീകരിച്ചു. അന്വേഷണം വൈകിപ്പിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാഗിംഗ് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കും. സിദ്ധാർത്ഥന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥർ വച്ച് താമസിപ്പിച്ചു എന്നു കരുതി അട്ടിമറിയെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം ക്രൂരത എവിടെ നടന്നാലും ആര് നടത്തിയാലും ഒരുതരം സംരക്ഷണവും നൽകില്ല. റാഗിങ്ങിന് നേതൃത്വം കൊടുത്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.
ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷനായി സഭ പിരിഞ്ഞിരുന്നു. ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ അറിയിച്ചിരുന്നു.