ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശാസം ഇല്ലെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫിന് തന്നെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഡീൻ കുര്യാക്കോട് എംപിയും പ്രതികരിച്ചു. ഇൻഡ്യ സഖ്യം അധികാരത്തിൽ വരും. 2004ൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ഇടുക്കിയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകൾ ഇൻഡ്യ മുന്നണിക്ക് നിരാശയാണ് നൽകുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകൾ. 400 സീറ്റ് അവകാശപ്പെടുന്ന എൻഡിഎക്ക് 358 സീറ്റിൽ വരെ വിജയം എൻഡിടിവി പോൾ ഓഫ് പോൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികൾക്ക് 37 സീറ്റുകൾ വരെയുമാണ് പോൾ ഓഫ് പോൾസിന്റെ പ്രവചനം.
എൻഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാർക്ക് (359), ഇൻഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353368), ഡൈനിക് ഭാസ്‌കർ (281350), ന്യൂസ് നാഷൺ (342378), ജൻ കി ബാത് (362392) എന്നിങ്ങനെയാണ് പ്രവചനം.
Discussion about this post