മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മ പൊലീസിൽ പരാതി നൽകി. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി കൊടുത്തിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ കുറിക്കുന്നു.
സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞതെന്നും 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നുമാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇത് തുടക്കം മുതൽ തന്നെ നല്ല രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി. വാർത്താ ഏജൻസിയായ എബിപിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്.
മോദിയുടെ ഈ പരാമർശത്തിന് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി. മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. എന്റയർ പൊളിറ്റിക്കൽ സയൻസ് പഠിച്ച ആൾക്കാണ് ഗാന്ധിയെ അറിയാൻ സിനിമ കാണേണ്ടി വരുന്നതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.
Discussion about this post