ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി

തെരഞ്ഞെടുപ്പ് എന്നത് എപ്പോഴും അധികാരത്തിന്റെയും ഒപ്പം പണാധിപത്യത്തിന്റെയും കൂടി ഇടനിലമാണ്. ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇതുവരെ പിടികൂടിയ പണത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റുവസ്തുക്കളുടെയും കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടരയിരട്ടിയാണ് ഇത്തവണ ഇലക്ഷൻ കമ്മീഷൻ പിടികൂടിയിരിക്കുന്നത്. 8,889 കോടി രൂപയുടെ പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഇതുവരെ പിടികൂടിയത്.

മൂന്ന് റൗണ്ട് പോളിങ് കൂടി ബാക്കിനിൽക്കെയുള്ള കണക്കുകളാണിത്. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും ഈ കണക്കുകൾ ഇനിയും ഉയരുമെന്നുറപ്പാണ്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആകെ 3475 കോടിയുടെ സാധനങ്ങളായിരുന്നു പിടിച്ചെടുത്തിരുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പണമായി മാത്രം 849 കോടിയാണ് പിടിച്ചെടുത്തത്. വോട്ടർമാരെ സ്വാധീക്കാൻ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നത്. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1461 കോടിയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് നിന്നും മാത്രം പിടികൂടിയത്.

114 കോടി യുടെ കറൻസി പിടിച്ചെടുത്ത തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും 92.55 കോടിയും ഡൽഹിയിൽ നിന്നും 90.79 കോടിയും ആന്ധ്രപ്രദേശിൽ നിന്നും 85.32 കോടി രൂപയുമാണ് പിടിച്ചെടുത്തത്. . കേരളത്തിൽ നിന്ന് 97.62 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.

മൊത്തം പിടിച്ചെടുത്ത 8,889 കോടി രൂപയിൽ ഏകദേശം 45 ശതമാനം മയക്കുമരുന്നുകളും 23 ശതമാനം സൗജന്യ വസ്തുക്കളും 14 ശതമാനം സ്വർണമടക്കമുള്ള ലോഹങ്ങളുമാണ്. 3958 കോടി വിലവരുന്ന മയക്കുമരുന്നുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തുകഴിഞ്ഞു. 849 കോടി രൂപയും 815 കോടി രൂപ വിലവരുന്ന 5.4 കോടി ലിറ്റർ മദ്യവും വിവിധ ഏജൻസികൾ ഇതുവരെ പിടികൂടിയിട്ടുണ്ട്.

ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. 1462 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവിടെ നിന്ന് മാത്രം പിടികൂടിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ് 665.7 കോടി രൂപ. ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്.

ഏപ്രിൽ 17 ന് ഗ്രേറ്റർ നോയിഡയിലെ ഒരു മയക്കുമരുന്ന് ഫാക്ടറി പോലീസ് തകർത്തിരുന്നു. ഇവിടെ നിന്ന് 150 കോടി രൂപ വിലമതിക്കുന്ന 26.7 കിലോ എംഡിഎംഎ പിടികൂടുകയും രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വോട്ടിനായി സൗജന്യ വസ്തുക്കൾ നൽകുന്ന സംഭവത്തിൽ രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ്. കർണാടക, വെസ്റ്റ് ബംഗാൾ, ഒഡീഷ എന്നിവയാണ് തൊട്ടടുത്ത സംസ്ഥാനങ്ങൾ.

കർണാടകയിൽ നിന്നാണ് അനധികൃത മദ്യം ഏറ്റവും കൂടുതൽ പിടികൂടിയത്. 175.4 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാൾ, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നിൽ.

Exit mobile version