മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെ മാത്യു കുഴൽനാടൻ എംഎൽഎ കൊടുത്ത ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതൽ വിവരങ്ങൾ മാത്യു കഴിഞ്ഞ തവണ കോടതിയിൽ ഹർജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു. കെആർഇഎംഎൽന് ഖനനത്തിന് നൽകിയ അനുമതി റദ്ദാക്കാൻ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ നിർദ്ദേശം നൽകിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകൾ ഹാജരാക്കിയെന്നാണ് മാത്യു കുഴൽനാടന്റെ വാദം. അന്ന് പുതിയ രേഖകൾ കോടതി സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ കരിമണൽ കമ്പനിക്ക് എന്ത് ആനുകൂല്യം നൽകിയെന്നും കോടതി കഴിഞ്ഞ തവണ ചോദ്യം ഉന്നയിച്ചിരുന്നു. ഇതടക്കമുളള കാര്യങ്ങളിലാണ് ഇന്ന് വാദം നടന്നത്.