തിരുവനന്തപുരം: സിപിഐഎമ്മിലെ കണ്ണൂര്‍ ലോബി അന്തഃച്ഛിദ്രം മൂലം തകര്‍ന്നുവെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ആരോപണം ഉന്നയിച്ചത്. പിണറായിയുടെ ഉറ്റസുഹൃത്തുക്കളായ ജയരാജന്മാര്‍ മൂന്ന് തട്ടിലാണ്. ഇ പി ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നും കുറിപ്പിൽ പറയുന്നു.
‘2005-ല്‍ മലപ്പുറം സമ്മേളനത്തില്‍ പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ പി ജയരാജൻറെ നേതൃത്വത്തിലാണ്. തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ എന്നിവരെ പാര്‍ട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് ജയരാജന്‍ ഇടഞ്ഞത്.
പിണറായിയെ തകര്‍ക്കാന്‍ വിഎസിൻറെ വലം കൈ ആയി പ്രവര്‍ത്തിച്ച ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജൻറെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാല്‍, ബിജെപി നേതാവ് ജാവേദേക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാര്‍ട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല’, ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.