പവർകട്ട് ആവശ്യം വീണ്ടും ഉന്നയിച്ച് കെഎസ്ഇബി; കൂടുതൽ ഡാമുകൾ നിർമ്മിക്കുക മാത്രമാണ് പരിഹാരമെന്ന് മന്ത്രി

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് സർക്കാരിനോട് കെഎസ്ഇബി വീണ്ടും ആവശ്യപ്പെട്ടു. പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപെടുത്തേണ്ടി വരികയാണ്. ഓവർലോഡ് ആകുന്നതാണ് ഇതിന് കാരണം. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചുകഴിഞ്ഞു. സാഹചര്യം ചർച്ച ചെയ്യാൻ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരുമെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

സംസ്ഥാനത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാൻ കൂടുതൽ ഡാമുകൾ നിർമ്മിക്കുക അല്ലാതെ വേറെ വഴിയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണം. ഇന്നലെ മാത്രം ഉപയോഗിച്ചത് 113 ദശലക്ഷം മെഗാവാട്ടാണ്. നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version