മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസിൽ പൊലീസ് ബാങ്ക് രേഖകൾ തേടി. പരാതിക്കാരനും നിർമാതാക്കളുമായി നടത്തിയ ഇടപാടുകളുടെ രേഖകളാണ് പൊലീസ് ശേഖരിക്കുന്നത്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരെ രേഖകൾ ലഭിച്ച ശേഷം ചോദ്യം ചെയ്യുമെന്നാണ് വിവരം.
പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിർമ്മാണത്തിന് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നൽകിയതെന്നുമാണ് മൊഴി നൽകിയിട്ടുള്ളത്.
സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. എറണാകുളം സബ്‌കോടതിയുടെ നിർദേശപ്രകാരം മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
Discussion about this post