തിരുവനന്തപുരം: ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ നേടിയത് ഈ വർഷം ഏപ്രിൽ 15നാണ്. 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.
4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവ്വീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയത്.
Discussion about this post