ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ

ക്ഷേമ പെൻഷൻ അവകാശമല്ല, മറിച്ച് സർക്കാർ നൽകുന്ന സഹായം മാത്രമാണെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇത് അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. കേന്ദ്രത്തിൻ്റെ മാർഗ നിർദേശങ്ങൾക്ക് പുറമെ അരികുവൽക്കരിക്കപ്പെട്ടവർക്കായി പ്രത്യേക സഹായമായും പെൻഷൻ വിതരണം നടത്തുന്നുണ്ട്. പെൻഷൻ വിതരണത്തിനായി ഒരു മാസം 900 കോടി രൂപയാണ് സർക്കാരിന് ചെലവ് വരുന്നത്. ഇതിന് പുറമെ വെൽഫെയർ പെൻഷനുകൾക്കായി 90 കോടി രൂപ വേറെയും കണ്ടെത്തണം.

സാമൂഹ്യപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം തടസപ്പെടുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹർജിയിലാണ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

Exit mobile version