ഇംഫാൽ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. മുൻ എം.എൽ.എ ഉൾപ്പെടെ നാല് പേർ കോൺഗ്രസിൽ ചേർന്നു. മുൻ യെയ്‌സ്‌കുൽ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോൽസെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് ബിജെപി വിടുന്നത് പ്രഖ്യാപിച്ചത്.ഇംഫാലിലെ കോൺഗ്രസ് ഭവനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവർ ബിജെപി വിട്ട കോൺഗ്രസിൽ ചേർന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. അംഗോംച ബിമോൽ അകോയിജം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പണം മസിൽ പവർ പോലുള്ള ബാഹ്യ സ്വാധീനങ്ങൾക്ക് വഴങ്ങാതെ മണിപ്പൂരിൻറെ ക്ഷേമത്തോടുള്ള ആത്മാർഥമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അകോയിജം ചടങ്ങിൽ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന അറിവോടെയുള്ള തീരുമാനങ്ങൾ പൗരന്മാർ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു അദ്ദേഹം സംസാരിച്ചു.
” മണിപ്പൂരിന് അഖണ്ഡതക്കായി നിലകൊണ്ടതിൻറെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാൽ മണിപ്പൂരിൻറെ സത്ത നേർപ്പിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് നാമിപ്പോൾ. മണിപ്പൂരിൻറെ അഖണ്ഡതയെ ഭീഷണിപ്പെടുത്തുന്ന ഏത് ശക്തികളിൽ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കേണ്ടതിന് ഓരോ പൗരനും അത്യന്താപേക്ഷിതമാണ്” – അദ്ദേഹം പറഞ്ഞു.തങ്ങളുടെ സ്വന്തം ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് നിയന്ത്രണമുള്ള സാഹചര്യം നിലനിൽക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post