തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ശക്തമായ കടലാക്രമണത്തിനും തിരമാലയ്ക്കും സാധ്യത. തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, കൊല്ലം മുണ്ടയ്ക്കലിൽ പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയാണ്. ശക്തമായ കടൽക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികൾ എത്തിയില്ലെന്ന് ആരോപിച്ചാണ് ഉപരോധം.
തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കടലിൽപ്പെട്ട അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തി. 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരദേശമേഖലയിൽ കഴിഞ്ഞ ദിവസം കടലാക്രമണം അതിരൂക്ഷമായിരുന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിൽ മാറ്റിപ്പാർപ്പിച്ചു.
പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ അറുപത് കിലോമീറ്ററോളം കടൽക്ഷോഭമുണ്ടായി. ആറാട്ടുപുഴ പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട് തുടങ്ങി ആലപ്പുഴയിലെ തീരപ്രദേശങ്ങളിലും വലിയ കടൽക്ഷോഭമുണ്ടായി.