കെജ്‌രിവാളിന് ഭരണം തുടരാം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ല: ഡൽഹി ഹൈക്കോടതി

അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എക്സിക്യുട്ടീവാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. സുർജിത് സിങ് യാദവ് എന്ന വ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

അതേസമയം, കേസുമായി ബന്ധപ്പെട്ട വസ്തുതകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച കോടതിയിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്.

Exit mobile version