രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ഭരണഘടനാ മൂല്യങ്ങൾ ബോധപൂർവം തകർക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപെട്ടു. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടനയെ തള്ളിപ്പറഞ്ഞ കൂട്ടരാണ് ആർഎസ്‌എസ്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ആർഎസ്‌എസിന്റെ ആശയത്തിന് ആർഷ ഭാരത സംസ്കാരവുമായി ഒരു ബന്ധവുമില്ല. ഹിറ്റ്ലറുടെ ആശയം ആണ് ആർഎസ്എസ് ഇവിടെ നടപ്പിലാക്കുന്നത്. ആർഎസ്‌എസ് ഇവിടെയുള്ള ന്യുനപക്ഷത്തെ ലക്ഷ്യമിടുന്നു. ജർമനിയിൽ ഹിറ്റ്ലർ നടപ്പിലാക്കിയതാണിതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
നാസികൾ ജൂതരെ ലക്ഷ്യമിട്ടത് പോലെ ആർഎസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്താണ് ഇതിന് തുടക്കമിട്ടത്. അനധികൃത കുടിയേറ്റക്കാർ എന്ന് അന്ന് പറഞ്ഞു. മതാടിസ്ഥാനത്തിലാണെന്ന് അന്ന് പറഞ്ഞില്ല. അത് ആർഎസ്എസിന്റെ അജണ്ടയുടെ തുടക്കമായിരുന്നു. എൻആർസി കൊണ്ടുവന്നതും അതിന്റെ ഭാഗമാണ്.
വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. മൗലിക അവകാശങ്ങളെ ഹനിക്കുന്ന ഒരു നിയമവും പാസാക്കാൻ ഇവിടെ ഒരു സർക്കാരിനും കഴിയില്ല. അത് ഭരണഘടനാ ലംഘനമാണ്. കുടിയേറ്റക്കാരെ മുസ്ലിം എന്നും അമുസ്ലിം എന്നും വേർതിരിക്കുന്നു. ഇന്ത്യ എന്ന ആശയത്തിന് എതിരെയുള്ള വെല്ലുവിളിയാണിത്. ദേശീയ ജനസംഖ്യ രജിസ്റ്റർ സെൻസസിൻ്റെ ഭാഗമാണെന്ന് ചിത്രീകരിക്കാൻ നോക്കി. ആർഎസ്എസ് അജണ്ട നടപ്പാക്കില്ലെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ആർഎസ്എസിൻ്റെ ആശയം ഹിറ്റ്ലറുടേതും, സംഘടന രീതി മുസോളിനിയുടെയും ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മുസ്ലിങ്ങളെ രണ്ടാംകിട പൗരനാക്കി മാറ്റുന്നു. ഭാരത് മാതാ കീജയ് മുദ്രാവാക്യം ഉണ്ടാക്കിയത് അസിമുള്ള ഖാനാണ്. സംഘപരിവാറുകാർ ഈ ചരിത്രം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
Discussion about this post