ചണ്ഡീഗഢ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. സഖ്യകക്ഷിയായ ജെജെപിയുമായി നിലനിൽക്കുന്ന സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടർ രാജിക്കത്ത് നൽകിയത്. ബിജെപിയുടെ നയാബ് സൈനിയോ സഞ്ജയ് ഭാട്ടിയയോ അടുത്ത മുഖ്യമന്ത്രി ആകാനുള്ള സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളതായാണ് വിവരം.
ബിജെപി നിയമസഭാ കക്ഷിയോഗം ചണ്ഡീഗഡിൽ നടത്താനിരിക്കെ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഡൽഹിയിൽ ജനനായക് ജനതാ പാർട്ടിയുടെ യോഗം നടത്തി. ജെജെപിയുടെ ഏതാനും എംഎൽഎമാർ ചൗട്ടാലയുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ഭാരതീയ ജനതാ പാർട്ടിയുമായി സമ്പർക്കം പുലർത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് നാല് ജെജെപി എംഎൽഎമാരെങ്കിലും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പുതിയ മന്ത്രിസഭ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏഴ് ജെജെപി എംഎൽഎമാർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കും. മനോഹർലാൽ ഖട്ടറിന് പകരം നയബ് സിംഗ് സെയ്‌നി, സഞ്ജയ് ഭാട്ടിയ എന്നിവരിൽ ഒരാൾ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ് നായിബ് സിംഗ് സൈനി, കുരുക്ഷേത്ര ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി കൂടിയാണ് അദ്ദേഹം.
സീറ്റ് തർക്കത്തെ തുടർന്ന് ജനനായക് ജനതാ പാർട്ടി (ജെജെപി)യുമായുള്ള ബിജെപി സഖ്യം തകർന്നതിനെ തുടർന്നാണ് രാജി. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ തരുൺ ചുഗും അർജുൻ മുണ്ടയും ചണ്ഡീഗഢിലെത്തിയിട്ടുണ്ട്. 41 ബിജെപി എംഎൽഎമാരും 6 സ്വതന്ത്രരും ഗോപാൽ കാണ്ഡയും യോഗത്തിൽ പങ്കെടുക്കും. എല്ലാ സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ അറിയിച്ച് ബിജെപി കത്ത് നൽകിയിട്ടുണ്ട്.
90 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് 41, കോൺഗ്രസിന് 30, ജെജെപിക്ക് 10 എംഎൽഎമാരാണുള്ളത്. ഏഴു പേർ സ്വതന്ത്രരാണ്, ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി), ഹരിയാന ലോക്ഹിത് പാർട്ടി (എച്ച്എൽപി) എന്നിവർക്ക് ഓരോ എംഎൽഎ വീതവും ഉണ്ട്.