കൊച്ചി: അഭിമന്യു കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്നും കാണാതായ സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ പരിജിത്ത്.രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലല്ലോയെന്ന് സംഭവം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും സഹോദരൻ പറഞ്ഞു.ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് പരിജിത്ത് ആവശ്യപ്പെട്ടു.അതെസമയം കേസിൽ ഡിജിറ്റൽ രേഖകൾ ഉള്ളതിനാൽ വിചാരണ നീണ്ടുപോകുമെന്ന് കരുതുന്നില്ലെന്നും പരിജിത്ത് കൂട്ടിച്ചേർത്തു.
അഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത് എൻഐഎ എത്തിയപ്പോഴാണ്. പോപ്പുലർ ഫ്രണ്ടുമായി വിവരം തേടി എൻഐഎ സംഘം കോടതിയിൽ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകൾ കാണാതായത്.രേഖകൾ നഷ്ടമായ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. സെഷൻ കോടതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റും സെക്രട്ടറിയും ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ട് ഇത്രയും നാൾ കഴിഞ്ഞിട്ടും അതിന്റെ ഉള്ളറകളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല. വലിയ സത്യങ്ങൾ പുറത്തു വരാനുണ്ട്. രേഖകൾ കാണാതായത് സിപിഐഎമ്മിന്റെ പൂർണ അറിവോടെ. അഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സിപിഐഎം അജണ്ട. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും പോകുന്ന സമീപനമാണ് തുടക്കം മുതൽ സിപിഐഎം സ്വീകരിച്ചതെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
Discussion about this post