മറാത്ത സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഏകകണ്ഠമായാണ് സഭയിൽ ബിൽ പാസാക്കിയത്. മറാത്ത സമുദായങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനവും മറാത്ത സമുദായമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറാത്ത സമൂഹം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ‘ഏകദേശം 2-2.5 കോടി ആളുകളിലാണ് സർവേ നടത്തിയത്. ഫെബ്രുവരി 20 ന് ഞങ്ങൾ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്, അതിനുശേഷം നിയമപ്രകാരം മറാത്ത സംവരണം നൽകും,’ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
21.22 ശതമാനം മറാത്ത കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്നും ഇത് സംസ്ഥാനത്തിൻ്റെ ശരാശരിയായ 17.4 ശതമാനത്തേക്കാൾ കൂടുതലാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളിൽ 94 ശതമാനവും മറാത്ത കുടുംബങ്ങളുടേതാണെന്നും സർവേ സൂചിപ്പിക്കുന്നു. നേരത്തേ തന്നെ മറാത്ത വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറാത്ത വിഭാഗത്തിന് സംവരണം നൽകണമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
Maharashtra Assembly Passes Maratha Reservation Bill.
Discussion about this post