കളിക്കുന്ന ആറാമത്തെ ടെസ്റ്റിൽ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയുടെ യുവപ്രതീക്ഷയായ യശസ്വി ജയ്‌സ്വാൾ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമായ വെള്ളിയാഴ്ച മുഴുവൻ ക്രീസിൽ നിന്ന് 179 റൺസടിച്ചെടുത്ത ജയ്‌സ്വാൾ ഇന്ന് ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയും മുന്നേറുകയാണ്.
ആറിന് 336 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ. പുനരാരംഭിച്ച ഇന്ത്യക്ക് ഇന്ന് 20 റൺസ് നേടിയ രവിചന്ദ്രൻ അശ്വിന്റെ വിക്കറ്റാണ് നഷ്ടമായത്. ജയിംസ് ആൻഡേഴ്‌സന്റെ പന്തിൽ അശ്വിനെ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് പിടികൂടുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 380 റൺസ് എന്ന നിലയിലാണ്. 206 റൺസുമായി പുറത്താകാതെ നിൽക്കുന്ന യശ്വസിക്കു കൂട്ടായി റണ്ണൊന്നുമെടുക്കാതെ കുൽദീപ് യാദവാണ് ക്രീസിൽ.
ഒന്നാം ദിനമായ ഇന്നലെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആക്രമണ ശൈലിക്ക് ഒരുങ്ങാതെ കരുതലോടെയായിരുന്നു രോഹിത് ശർമയും ജയ്സ്വാളും തുടങ്ങിയത്. 17 ഓവറിലധികം നീണ്ടുനിന്ന പ്രതിരോധത്തിനൊടുവിൽ രോഹിത് (14) മടങ്ങി. പിന്നീടെത്തിയ ശുഭ്മാൻ ഗില്ലിനെ കൂട്ടുപിടിച്ചായിരുന്നു ജയ്സ്വാൾ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. പക്ഷേ, ആദ്യ സെഷൻ അതിജീവിക്കാതെ ഒരിക്കൽക്കൂടി നിരാശ സമ്മാനിച്ച് ഗിൽ പുറത്തായി. 34 റൺസെടുത്ത താരത്തിന്റെ വിക്കറ്റ് ജെയിംസ് ആൻഡേഴ്സണിനായിരുന്നു.
ക്രീസിലെത്തുന്നവർക്ക് ജയ്സ്വാളിനെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്ര ആധിപത്യത്തോടെയും അനായാസതയോടെയുമായിരുന്നു ജയ്സ്വാൾ ബാറ്റ് വീശിയത്. 151 പന്തിലായിരുന്നു ജയ്സ്വാൾ ആറ് ടെസ്റ്റ് മാത്രം നീണ്ട കരിയറിലെ രണ്ടാം സെഞ്ചുറി നേടിയത്. മൂന്നാം സെഷന്റെ അവസാന ഓവറുകളിലേക്ക് കടക്കുമ്പോഴാണ് ശ്രേയസിനെ (27) ഇന്ത്യയ്ക്ക് നഷ്ടമായത്.
കന്നിക്കാരൻ രജത് പാട്ടിദാറായിരുന്നു പിന്നീട് ജയ്സ്വാളിന് കൂട്ട്. നാലാം വിക്കറ്റിൽ 70 റൺസുകൂടി ചേർക്കാൻ സഖ്യത്തിനായി. 32 റൺസെടുത്ത പാട്ടിദാർ റേഹാൻ അഹമ്മദിന്റെ പന്തിൽ ‘നിർഭാഗ്യ’വശാൽ പുറത്താകുകയായിരുന്നു. പിന്നീടെത്തിയ അക്സർ പട്ടേലുമായി ചേർന്ന് 52 റൺസും ജയ്സ്വാൾ ചേർത്തു. 225 പന്തിലാണ് ജയ്സ്വാൾ 150 കടന്നത്. പക്ഷേ, മൂന്നാം സെഷന്റെ അവസാനം അക്സറിന്റെ (27) വിക്കറ്റും ഇംഗ്ലണ്ട് നേടി.