സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവർണർ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സർക്കാർ രാജ്ഭവന് കൈമാറി. ഗവർണ്ണർക്ക് എതിരായ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമർശിച്ചതായും വിവരമുണ്ട്. ഈ വിമർശനങ്ങളിൽ രാജ്ഭവന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാന സർക്കാർ. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 25-നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രസംഗത്തിൽ കേന്ദ്രത്തിന് എതിരെ വിമർശനങ്ങളുമുണ്ടെന്നാണു വിവരം. നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ സ്പീക്കർ എ.എൻ.ഷംസീർ രാജ്ഭവനിലെത്തി ക്ഷണിച്ചിരുന്നു. നയപ്രഖ്യാപനം സഭയിൽ അവതരിപ്പിക്കേണ്ട ചുമതല ഗവർണർക്കാണ്.
മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.