എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി. പൂക്കൾ എറിഞ്ഞു പടക്കം പൊട്ടിച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴലനാടൻ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും എത്തിയിരുന്നു.
നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയിൽമോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാൻ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാൻ സാധിക്കാതിരുന്നത്. എന്നാൽ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകർ ജഡ്ജിക്ക് സത്യവാങ്മൂലം നൽകിയതോടെയാണ് ജയിൽമോചനത്തിന് വഴി തുറന്നത്.
ജാമ്യ ഉത്തരവ് ജയിലിൽ എത്തുകയും നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. രാഹുലിനെ സ്വീകരിക്കാനായി ഉൾപ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെയാണ് അറസ്റ്റിലായി ഒൻപതാം ദിവസം രാഹുലിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്. പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കിൽ രണ്ടുപേരുടെ ആൾജാമ്യം, പൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളിൽ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറ്റ് രണ്ടു കേസുകളിൽ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലിൽവെച്ച് കന്റോൺമെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.