മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്: മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് എത്താൻ ഇനി 20 മിനിറ്റ്

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) യാഥാർത്ഥ്യമാൻ ഒരുങ്ങുന്നു. അതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും. 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണെന്നാണ് കണക്കാക്കുന്നത്. കടൽപ്പാലം യാത്രക്കാർക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇതിനോടകം തന്നെ സജ്ജമാണ്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമയ്ക്കായി അടൽ സേതു എന്ന പേരിലും ഈ പാലം അറിയപ്പെടും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. വെറും 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് എത്താൻ സാധിക്കും എന്നതാണ് ഈ പാലത്തിന്റെ പ്രത്യേകത. നേരത്തെ ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു. യാത്ര സമയം ഗണ്യമായി കുറയ്ക്കുന്നതുകൊണ്ട്, ഇതുവഴി ആളുകൾക്ക് പ്രതിവർക്ഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ.

കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധിയാണ് ഉണ്ടാകുക. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.

Summary: Mumbai Trans Harbour Link – India’s Longest Sea Bridge.

Exit mobile version