കുസാറ്റ് അപകടം: പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ; പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതിചേർത്തു

കുസാറ്റിൽ നടന്ന സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്തു. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കൺവീനർമാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാർ തമ്പി, ഡോ. എൻ ബിജു എന്നിവർക്കെതിരെയാണ് കേസ്. പ്രിൻസിപ്പൽ ആണ് കേസിലെ ഒന്നാം പ്രതി.

ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2023 നവംബർ 25നാണ് കുസാറ്റിൽ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് സംഭവത്തിൽ മരിച്ചത്. അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് കണ്ടെത്തിയത്. പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാർക്കെതിരായ നടപടിയും പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയത്. ക്യാമ്പസിനുള്ളിൽ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖ ലംഘിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Summary: Cusat accident: Police report in High Court.

Exit mobile version