ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ മൂന്ന് തവണ എത്തിയേക്കുമെന്ന് സൂചന. ജനുവരിയിൽ ഒരു തവണയും ഫെബ്രുവരിയിൽ രണ്ട് തവണയും പ്രധാനമന്ത്രി കേരളത്തിലെത്തിമെന്നാണ് റിപ്പോർട്ട്. കൊച്ചിൻ ഷിപ്പ് യാർഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന് ദേശിയ മാന്ദ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തൃശ്ശൂരിൽ പ്രധാനമന്ത്രിയുടെ റോഡ്ഷോയും മഹിളാസമ്മേളനവും വലിയ വിജയമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ഇതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്. തൃശ്ശൂരിലെത്തിയത് പാർട്ടി പരിപാടിക്കാണെങ്കിൽ ഇനി വരാനിരിക്കുന്നത് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സന്ദർശനമായിരിക്കുമെന്നാണ് റിപ്പോർട്ട്.
തൃശ്ശൂരിലെ പരിപാടി പാർട്ടി അണികളുടെ ആത്മവീര്യം വർധിപ്പിച്ചതായി ബി.ജെ.പി. വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എം.എൽ.എയെ നഷ്ടമായ ബി.ജെ.പി. ഇത്തവണ ലോക്സഭയിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പാർട്ടി ഏറെ പ്രതീക്ഷവെച്ചു പുലർത്തുന്ന തൃശ്ശൂരിൽ പ്രധാനമന്ത്രിയെകൊണ്ടുവന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
Discussion about this post