ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ അദാനിയുടെ കമ്പനികൾക്കെതിരെ ഉന്നയിക്കപ്പെട്ട തട്ടിപ്പ് ആരോപണങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി (എസ്‌സി) നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി എത്തിയത്.
ഹർജികളുടെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. സെബിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതിക്ക് മുന്നിൽ എത്തിയിരുന്നു. കേസിൽ അന്തിമവാദം കേൾക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു. അതേസമയം, കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിർണ്ണായകമാണ്.