ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. മകരവിളക്കിന് മുന്നോടിയായി പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു നിയന്ത്രണം ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
മകരവിളക്കിന് മുൻപ് വരുന്ന അയ്യപ്പ ഭക്തന്മാർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ സാധാരണ ക്യാമ്പ് ചെയ്യാറുണ്ട്. അപ്പോൾ കൂടുതൽ ആളുകൾ വീണ്ടും സന്നിധാനത്ത് എത്തിയാൽ അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിലേക്കായി 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
14 തീയതി വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50000 ആണ്. ഇതിന് പകരമായി 16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
Summary: Restrictions on devotees at Sabarimala; No spot booking from 10th January.
Discussion about this post