ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകുമെന്നറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങൾ തിരിച്ച് നൽകാനുള്ള തീരുമാനം വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്നാണ് കത്തിലെ ഉള്ളടക്കം.
‘സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചു. ബജ്റംഗ് പൂനിയ പദ്മശ്രീ തിരികെ നൽകി. ഒളിംപിക്സ് മെഡൽ ജേതാക്കളായ താരങ്ങൾ ഇത്തരം തീരുമാനങ്ങൾ എടുത്തതിന് കാരണം രാജ്യത്തിന് അറിയാം. താങ്കൾ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കാര്യങ്ങൾ അറിയണം. വിനേഷ് ഫൊഗട്ടെന്ന ഞാൻ ഈ രാജ്യത്തിന്റെ മകളാണ്. മുൻ വർഷങ്ങളിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ഈ കത്തിൽ പറയുന്നു.’
ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തർ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പ്രതിഷേധിച്ച് ഒളിമ്പിക്സ് മെഡൽ ജേതാവ് കൂടിയായ സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ബജ്റംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെ പ്രഖ്യാപനം. ബ്രിജ്ഭൂഷണെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സാക്ഷി മാലികിനും ബജ്റംഗ് പുനിയക്കുമൊപ്പം സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. രാജ്യത്തിന് വേണ്ടി ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണമെഡൽ നേടിയ താരമാണ് വിനേഷ് ഫോഗട്ട്.
താരങ്ങളുടെ കടുത്ത തീരുമാനങ്ങളെ തുടർന്ന് സമ്മർദത്തിലായ കേന്ദ്ര സർക്കാർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്തിരുന്നു. ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നതിലേക്കുള്ള ആദ്യ ചുവടാണ് പുതിയ കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത നടപടിയെന്നും തങ്ങളെന്തിനാണ് പോരാടുന്നതെന്ന് സർക്കാറിന് കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാക്ഷി മാലിക് ഇതിൽ പ്രതികരിച്ചിരുന്നു. ഒരു വനിത പ്രസിഡന്റ് ഉണ്ടായിരുന്നെങ്കിൽ തങ്ങൾ കൂടുതൽ സുരക്ഷിതരായേനെയെന്നും രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, പത്മശ്രീ തിരിച്ചുനൽകിയ തീരുമാനം നീതി നടപ്പാവും വരെ പുനഃപരിശോധിക്കില്ലെന്ന് ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയുമായ ബജ്റംഗ് പുനിയ പിന്നീട് വ്യക്തമാക്കിയിരുന്നു.