കളമശ്ശേരി സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ തന്നെ പ്രതിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേരളത്തെ നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തിലെ പ്രതി തമ്മനം സ്വദേശിയാണ്. ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ചു. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.
ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പൊലീസ്. ഇന്റർനെറ്റിലൂടെയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിനോട് വെളിപ്പെടുത്തി. അതുപോലെ തന്നെ സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഇയാൾ നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥർ തന്നെ പ്രതി ഡൊമിനിക് മാർട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാർട്ടിൻറെ വെളിപ്പെടുത്തൽ ശരിയാണെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിർപ്പുമൂലമാണെന്നും 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു.
ഇത് സമ്മതിക്കുന്ന വീഡിയോയും ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂർ മുമ്പാണ് ഡൊമിനിക് മാർട്ടിൻ ഫേയ്സ്ബുക്കിൽ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്.
പ്രാർത്ഥനായോഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വെച്ചത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.