78-ാം സെഞ്ചുറിയുമായി സൂപ്പർ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ബംഗളകളെ തുരത്തിയോടിച്ച് ഇന്ത്യ. ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയമാണ് ഈ മത്സരത്തോടെ പിറന്നത്. മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്കായി ബോളിങിൽ ബൂമ്രാ, സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് തിളങ്ങിയത്.
ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന സൂപ്പർ താരം വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശിൽപ്പി. കളിയിലെ താരമായി കോലിയെ തിരഞ്ഞെടുത്തു. മത്സരത്തിലെ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റേത് വളരെ മികച്ച തുടക്കം തന്നെയായിരുന്നു. ഓപ്പണർ ലിറ്റൻ ദാസും തൻസീദ് ഹസനും തുടക്കത്തിൽ തന്നെ ബംഗ്ലാദേശിന് ആധിപത്യം നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 93 റൺസാണ് കെട്ടിപ്പടുത്തത്.
ലിറ്റൻ ദാസ് മത്സരത്തിൽ 82 പന്തുകളിൽ ഏഴു ബൗണ്ടറികളടക്കം 66 റൺസ് നേടി. തൻസീദ് ഹസൻ 43 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 51 റൺസാണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായതിനു ശേഷം ബംഗ്ലാദേശ് ബാറ്റിംഗ് നിരയ്ക്ക് അടി പതറി.
ഇന്ത്യയുടെ സ്പിന്നർമാർക്ക് മുന്നിൽ ബംഗാളാഷികൾക്ക് മുട്ട് മടക്കേണ്ടി വന്നു. പിന്നീട് മധ്യനിരയിൽ മുഷ്‌ഫിഖുർ റഹീമും(38) മഹമ്മദുള്ളയും(46) ചേർന്നാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇരുവരും അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയതോടെ ബംഗ്ലാദേശ് 256 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.
ഇന്ത്യക്കായി ബൂമ്ര, സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് നൽകിയത്. പവർപ്ലേ ഓവറുകളിൽ ബംഗ്ലാദേശ് ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ രോഹിതിന് സാധിച്ചു. മത്സരത്തിൽ 40 പന്തുകളിൽ 7 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 48 റൺസാണ് രോഹിത് ശർമ നേടിയത്.
മറ്റൊരു ഓപ്പണറായ ശുഭമാൻഗിൽ 55 പന്തുകളിൽ 53 റൺസ് നേടി. ഇരുവരും പുറത്തായശേഷം വിരാട് കോലി ക്രീസിൽ വേര് ഉറപ്പിച്ചു. മത്സരത്തിൽ വളരെ പക്വതയാർന്ന ഇന്നിങ്സാണ് വിരാട് കോഹ്ലി കാഴ്ചവച്ചത്. ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ വിരാട് കോലിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്.
മത്സരത്തിൽ 97 പന്തുകൾ നേരിട്ട കോലി 103 റൺസാണ് നേടിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും ഈ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. 34 റൺസ് നേടിയ കെഎൽ രാഹുലും വിരാട്ടിന് മികച്ച പിന്തുണ നൽകി. ഇങ്ങനെയാണ് ഇന്ത്യ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം നേടിയത്.
Discussion about this post