ഗാസ പിടിച്ചെടുക്കാൻ താൽപര്യമില്ലെന്നും എന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ. ഗാസ പിടിക്കാനുള്ള ഇസ്രയേലിന്റെ നീക്കം വലിയ അബദ്ധമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിനു പിന്നാലെ യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാർഡ് എർദൻ ആണു നിലപാട് വ്യക്തമാക്കിയത്.
അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഹമാസ് 199 പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു. നേരത്തേ 155 പേരെ ബന്ദികളാക്കിയെന്നാണ് അറിയിച്ചിരുന്നത്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം തുടരുന്നു. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന വിധം ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.