ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ1 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തുകടന്നു. ലക്ഷ്യ സ്ഥാനമായ നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1) വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. പേടകം 110 ദിവസംകൊണ്ടാണ് സൂര്യന്റെ എൽ1 ന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ എത്തുക. . ചൊവ്വാഴ്ച അർധരാത്രി രണ്ടുമണിയോടുകൂടിയാണ് പ്രക്രിയ വിജയകരമായി പൂർത്തിയായത്.
ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാർട്ടിക്കിൾ) സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ പേടകം ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങൾ തുടരും. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും.
110 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് ഇനി ആദിത്യ എൽ 1-നു മുൻപിലുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാൻ പോയിന്റ് 1-ലെത്തുക.
ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെ ബഹിരാകാശത്തുള്ള അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചുള്ള പഠനവിവരം ആദിത്യ എൽ 1 ഇന്നലെ പുറത്തുവിട്ടിരുന്നു. ഇത് അഞ്ചാംതവണയാണ് ഐ.എസ്.ആർ.ഒ. ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കയക്കുന്നത്. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങൾ, മംഗൾയാൻ, ഇപ്പോൾ ആദിത്യ എൽ 1 എന്നിവയാണവ.
Discussion about this post