‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യ യോഗം പാർലമെന്റ് സമ്മേളനത്തിന് ശേഷം 23ന് ചേരും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉന്നതതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ രാംനാഥ് കോവിന്ദ് വ്യക്‌തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡെൽഹിയിൽ ഉണ്ടാവണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും യോഗത്തിന്റെ ഭാഗമാകും.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിച്ച് ശുപാർശ നൽകുന്നതിന് എട്ടംഗ ഉന്നതതല സമിതിയെ സർക്കാർ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
സമിതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ശുപാർശകൾ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ ഭേദഗതികൾ ആവശ്യമെങ്കിൽ സമിതി പരിശോധിച്ച് വിവരം നൽകും. ഇത്തരം നടപടികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും സമിതി വിശകലനം ചെയ്യും. ഒരേസമയം തിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യത്തിലുണ്ടായേക്കാവുന്ന മറ്റ് വിഷയങ്ങളെക്കുറിച്ച് പഠനം നടത്തും. തുടർന്ന് ആവശ്യമായ പരിഹാരങ്ങൾ സമിതിയെ ശുപാർശ ചെയ്യുമെന്നാണ് വിവരം.