രണ്ട് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി, ആള്‍ക്കൂട്ടം തെരുവിലൂടെ നടത്തുകയാണ്, വലിച്ചിഴച്ച് പാടത്ത് കൊണ്ട് പോയി ലൈംഗിക ആക്രമണം നടത്തുന്നു, കണ്ടുനിന്നവരും കൂടെ കൂടിയവരും അവരുടെ ദൈവത്തെ വാഴ്ത്തുന്നു, ശേഷം അവരെ മൃഗീയമായി കൊല്ലുന്നു. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗങ്ങളുടെയും ദളിതരുടെയും പിന്നോക്കജാതിക്കാരുടെയും അവസ്ഥയാണിത്, സ്ത്രീകളുടെ അവസ്ഥയാണിത്.
സംസ്ഥാനം ഭരിക്കുന്നതും കേന്ദ്രം ഭരിക്കുന്നതും ഒരേ കൂട്ടര്, രണ്ട് സര്‍ക്കാരുകളുടെയും മൗനം…അത് സമ്മതമാണ്. അനുവാദമാണ്. നിങ്ങള്‍ എന്തുവേണേലും കാണിക്ക് എന്ന് പറയാതെ പറച്ചിലാണ്. ഈ ദൃഷ്യങ്ങളിലേക്ക് വളരെ സൂക്ഷിച്ച് നോക്കണമെന്നില്ല.്അധികം വൈകാതെ ഈ കാഴ്ച്ചകള്‍ നേരിട്ട് കാണാവുന്ന അച്ഛാ് ദിന് നമ്മളില്‍ നിന്ന് ഏറെ വിദൂരത്തല്ല. ഇതാണ് ഇന്നത്തെ ഇന്ത്യ. ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും അപഹാസ്യരാക്കുന്ന സംഭവവികാസങ്ങള്‍ ആണ് കുറേനാളായി മണിപ്പൂരില്‍ അരങ്ങേറുന്നത്. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍, മെയ് മുതല്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ 70 ദിവസം പിന്നിടുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ഇനിയും മൗനം വെടിയാറായിട്ടില്ല എന്നാണ് മനസിലാക്കുന്നത്.
മെയ്തെയ് യുവ സംഘടനയില്‍ പെടുന്ന ആയിരത്തോളം യുവാക്കള്‍ കുക്കി എന്ന പിന്നാക്ക ട്രൈബല്‍ സമൂഹത്തിലെ രണ്ട് പെണ്‍കുട്ടികളെ നഗ്നരാക്കി പൊതുവഴിയില്‍ നടത്തി. മേയ് മുതല്‍ വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് കണക്ഷൻ പുനർസ്ഥാപിച്ചതിന് പിന്നാലെയാണ് ഇരുണ്ട കാലത്ത് മണിപ്പൂരിൽ അരങ്ങേറിയ ഓരോ സംഭവത്തിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തേക്ക് വരുന്നത്.
സ്ത്രീകളെന്നോ കുട്ടികളെന്നോ യുദ്ധവെറി പൂണ്ട ഫാസ്റ്റിറ്റുകള്ക്ക് വേര്‍തിരിവില്ല. നിരപരാധികള്‍ തെരുവില്‍ അന്തസ്സും അഭിമാനവും ജീവനും ഹോമിക്കുമ്പോള്‍ ഭരണകൂട മൗനം വല്ലാതെ പേടിപ്പെടുത്തുന്നതാണ്. മണിപ്പൂരിലെ തെരുവുകളില്‍ ചോര പുഴ ഒഴുകുകയാണ് ഗ്രാമങ്ങള്‍ വെന്തു വെണ്ണീറാവുകയാണ് ഗുജറാത്ത് കലാപ ശേഷം രാജ്യം കണ്ട വലിയ കൂട്ട കരുതികളാണ് മണിപ്പൂരിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
എല്ലാത്തിനും മൗനാനുവാദം നല്കി ഇതാണ് ഞങ്ങൾ വിഭാവന ചെയ്ത അച്ഛാ ദിൻ എന്ന പോലെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്ക്കുന്നു. മനസ് മരവിക്കുന്ന മണിപ്പൂരിലെ അതിദാരുണ സംഭവങ്ങള്‍ പല ദേശീയ മാധ്യമങ്ങൾക്കും വാര്‍ത്ത പോലും അല്ല.
മണിപ്പൂരില പ്രബലമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാൽ അതൊരു ഏറ്റുമുട്ടൽ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘർഷങ്ങൾ കൊണ്ടു കൂടിയാണ്.
മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വാര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തേയി വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തേയി വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും. സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വാര മേഖലകളിലാണ്. അതുകൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകണമെന്നും കഴിഞ്ഞ മാസം ഹൈകോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവർഗക്കാരെ രോഷാകുലരാക്കി.
പർവത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഗോത്രവർഗക്കാരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളിൽ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്. ഇതിനൊപ്പം മറ്റൊരു വിഷയം കൂടി കത്തുകയാണ്.
മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ താഴ്വാര പ്രദേശം കൈയടക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും, ഇത്തരം മേഖലകളിൽ ഒഴിപ്പിക്കലിന് സർക്കാർ മുന്നിട്ടിറങ്ങിയതും സാമുദായിക ചേരിതിരിവുകൾ വർധിപ്പിച്ചു. ഇത് എരിതീയിൽ എണ്ണയായി. ചോര ചിന്തി രണ്ടു കൂട്ടരും ഏറ്റുമുട്ടൽ നടത്തുന്നതിനിടയിൽ, ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാതിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.
ബി.ജെ.പി അധികാരത്തിൽ വന്ന് 15 മാസങ്ങൾക്കകം സംസ്ഥാനത്തെ ഇത്തരത്തിൽ സാമുദായിക സംഘർഷത്തിലേക്ക് നയിച്ചുവെന്നും വോട്ടുരാഷ്ട്രീയക്കളി നടത്തുകയാണെന്നും കോൺഗ്രസും മറ്റു പാർട്ടികളും കുറ്റപ്പെടുത്തി. അതേസമയം മണിപ്പൂരിൽ കലാപത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അതിനിടെ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ലോക്സഭയിലും രാജ്യസഭയില്‍ സംഭവം ചർച്ച ചെയ്യണം എന്ന് ആവശ്യപെട്ടി നോട്ടീസ് നല്കിയിക്കുകയാണ്.
സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംസ്ഥാനത്ത് വീണ്ടും അക്രമം ശക്തമാകുമെന്ന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മെയ്തെയ് വിഭാഗക്കാരാണ് ഇതിനും പിന്നിൽ എന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിക്കുന്നത്. അതേ സമയം മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവയ്ക്കണമെന്ന ആവശ്യത്തിൽ കുക്കി വിഭാഗം ഉറച്ച് നിൽക്കുകയാണ്. പ്രതികകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രി മൗനം വെടിയണം എന്നും രാജ്യത്തിന് അകത്തും പുറത്തും സമൂഹമാധ്യമങ്ങളിൽ നിന്ന് ആവശ്യങ്ങൾ ഉയരുകയാണ്.
Summary: At least 130 people have died and 60,000 have been displaced since ethnic clashes started between the Meitei and Kuki communities in May in Manipur. The horrific video of the two women was widely shared on social media on Wednesday. It shows them being dragged and groped by a mob of men who then push them into a field.33 mi
Discussion about this post