സംസ്ഥാനം ഡെങ്കിപ്പനി ആശങ്കയിൽ; കൊല്ലത്തും കോഴിക്കോട്ടും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്സ്‌പോട്ടുകള്‍ കണ്ടെത്തിയത്. രണ്ടു ജില്ലകളിലും 20 വീതം ഹോട്സ്‌പോട്ടുകളുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര ഉള്‍പ്പെടെ 20 പനിബാധിത മേഖലകള്‍ ഉണ്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര തുടങ്ങിയവ കോഴിക്കോടുള്ള ഹോട്സ്‌പോട്ടുകളില്‍പ്പെടുന്നു.

തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം ഉള്‍പ്പെടെ 12 എണ്ണമുണ്ട്. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉള്‍പ്പടെ 12 ഹോട്സ്‌പോട്ടാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഇടുക്കിയില്‍ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ കേസുകള്‍ കൂടുന്നുണ്ട്. കൂടാതെ മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്സ്‌പോട്ടുകളുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയും ലിസ്റ്റിലുണ്ട്. ആകെ ഏഴെണ്ണം. ഡെങ്കിപ്പനി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോര്‍പറേഷന്‍ പ്രദേശമുള്‍പ്പെടെ പനിബാധിത മേഖലയാണ്. ജില്ലയില്‍ 9 മേഖലകള്‍ പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരില്‍ കോര്‍പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി കൂടുന്നുണ്ട്. ഒല്ലൂരും കേസുകള്‍ കൂടുതലാണ്. പാലക്കാട് 4 പനിബാധിത മേഖലകള്‍ മാത്രമേയുള്ളൂ. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയില്‍ ഉള്‍പ്പെടുന്നു.

വയനാട് സുല്‍ത്താന്‍ ബത്തേരിയും മീനങ്ങാടിയും ഉള്‍പ്പടെ നാലെണ്ണം മാത്രം. തലശേരിയും പാനൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനിബാധിത മേഖലകളിലുണ്ട്. കാസര്‍കോട് ബദിയടുക്കയില്‍ രോഗികളുടെ എണ്ണം കൂടുകയാണ്. ഇതുള്‍പ്പെടെ 5 പനിബാധിത മേഖലകളാണ് ജില്ലയിലുള്ളത്.

Exit mobile version