അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യാക്കാരനെ അയയ്ക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വന്തം പൗരനെ ഇന്ത്യ അമേരിക്കയില്‍ നിന്ന് അടുത്ത വര്‍ഷം അയയ്ക്കും. അമേരിക്കയുടെ ആര്‍ട്ടമിസ് കരാറില്‍ ഇന്ത്യ ഒപ്പിട്ടതോടെയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെയാണ് വാഷിംഗ്ടണില്‍ കരാര്‍ ഒപ്പുവച്ചത്. 2024ല്‍ ഇന്ത്യ- അമേരിക്ക സംയുക്ത ബഹിരാകാശ ദൗത്യം ഉണ്ടാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.

ഇന്ത്യ സ്വന്തം റോക്കറ്റില്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി മുേന്നറുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. വ്യോമസേനയിലെ നാല് പൈലറ്റുമാരെ ഇന്ത്യ റഷ്യയില്‍ അയച്ച് ബഹിരാകാശ യാത്രയുടെ ആദ്യഘട്ട പരിശീലനം നല്‍കിയിരുന്നു. ഇവരിപ്പോള്‍ ബംഗളുരുവില്‍ ഗഗന്‍യാന്‍ പേടകത്തിന്റെ മാതൃകയ്ക്കുള്ളില്‍ പരിശീലനം തുടരുകയാണ്.

ഇവരിലൊരാളാകും അന്താരാഷ്ട്രനിലയത്തിലേക്കുള്ള ആദ്യ ഇന്ത്യാക്കാരന്‍ എന്ന് കരുതുന്നു. പരിശീലനം നേടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷത്തിനകം ശ്രീഹരിക്കോട്ടയില്‍ നിന്ന് യാത്രികരെ അയയ്ക്കാനാകും വിധം ഗഗന്‍യാന്‍ ദൗത്യം മുന്നേറുകയാണ്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയയ്ക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് ആര്‍ട്ടമിസ്. 2025ല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഒരു വനിതയെ ഇറക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദൗത്യത്തില്‍ എല്ലാ രാജ്യങ്ങളെയും ഒപ്പം നിര്‍ത്തി മുേന്നറുന്ന പ്രതീതി സൃഷ്ടിക്കാനാണ് ആര്‍ട്ടമിസ് കരാറിലൂടെ അമേരിക്ക ശ്രമിക്കുന്നതെങ്കിലും ചൈനയും റഷ്യയും നേതൃത്വം നല്‍കുന്ന ബഹിരാകാശ മുന്നേറ്റങ്ങളെ തടയുകയാണ് ലക്ഷ്യം.1950കള്‍ മുതല്‍ റഷ്യയുമായുള്ള ശീതസമരത്തിന്റെ ഭാഗമായിരുന്നു അമേരിക്കയുടെ ബഹിരാകാശ മുേന്നറ്റങ്ങളെല്ലാം. 1969 മുതല്‍ ആറ് ദൗത്യങ്ങളിലായി 12 മനുഷ്യരെ ചന്ദ്രനിലിറക്കിയ അമേരിക്ക 1972ല്‍ പദ്ധതി അവസാനിപ്പിച്ചു. 50 വര്‍ഷത്തിന് ശേഷം അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് ആളെ അയയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുമ്പേഴേക്കും ബഹിരാകാശം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായി വളര്‍ന്നുകഴിഞ്ഞു. 430 ബില്യണ്‍ ഡോളറിന്റെ ഈ വിപണിയില്‍ കാര്യമായ സ്വകാര്യ പങ്കാളിത്തവുമുണ്ട്.

ഈ സാഹചര്യം മുന്നില്‍കണ്ടാണ് അമേരിക്ക ആര്‍ട്ടമിസ് കരാര്‍ ആവിഷ്‌കരിച്ചത്.ചന്ദ്രനെ ചുറ്റുന്ന സ്ഥിരം നിലയവും ചന്ദ്രനില്‍ ഇടത്താവളവും അവിടെ നിന്ന് ചൊവ്വയിലേക്കും മറ്റുഗ്രഹങ്ങളിലേക്കുമുള്ള പര്യവേഷണമാണ് കരാറിന്റെ കാതല്‍. 1967ല്‍ ഐക്യരാഷ്ട്ര സഭ പാസാക്കിയ ഔട്ടര്‍സ്‌പേസ് ട്രീറ്റിയുടെ ചുവടുപിടിച്ചാണ് അമേരിക്ക ആര്‍ട്ടമിസ് കരാര്‍ തയാറാക്കിയിട്ടുള്ളതെങ്കിലും ഇത് അന്താരാഷ്ട്ര നിയമസാധുത ഉള്ളതല്ല.

ഐക്യരാഷ്ട്രസഭയെ ഒഴിവാക്കിക്കൊണ്ടുള്ള കരാര്‍ തങ്ങളുടെ ആഗോള അധിനിവേശത്തിനുള്ള മറ്റൊരവസരമായി ഉപയോഗിക്കുന്നു എന്ന ആക്ഷേപമുണ്ട്. കരാറില്‍ പങ്കാളി ആകുന്നവര്‍ക്ക് അമേരിക്കയുടെ സൗകര്യങ്ങള്‍ പണംമുടക്കി പ്രയോജനപ്പെടുത്താം. സാങ്കേതിക വിദ്യകളുടെ കൈമാറ്റമൊന്നും കരാറിലില്ല. ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്ന് ലഭിക്കുന്നത് തടയിട്ടിരുന്നു അമേരിക്ക.

അതേരാജ്യമായി ഇപ്പോള്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ സാംഗത്യം ചോദിക്കുമ്പോള്‍ ബഹിരാകാശ പ്രതിരോധ രംഗങ്ങളില്‍ ചൈനയുടെ മുേന്നറ്റത്തിന് തടയിടാനൊരുവഴി എന്നാണ് മറുപടി.

Exit mobile version