സ്‌പെയിന്‍ ചാമ്പ്യന്മാര്‍

ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ക്രൊയേഷ്യ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കീഴടക്കി നേഷന്‍സ് ലീഗില്‍ കിരീടം ഉയര്‍ത്തി സ്പെയിന്‍. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സമനിലയായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായിരുന്നു. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 5-4 എന്ന സ്‌കോറിനായിരുന്നു സ്പെയിനിന്റെ വിജയം.

യൂറോ 2012 ന് ശേഷമുള്ള സ്പെയിനിന്റെ പ്രധാന കിരീടമാണ് നേഷന്‍സ് ലീഗ്.സൂപ്പര്‍ താരം മോഡ്രിച്ചിന്റെയും ക്രോയേഷ്യയുടെയും ആദ്യ പ്രധാന കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.2018 ലെ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പും 2022 ല്‍ മൂന്നാമതും ആയ സ്ലാറ്റ്കോ ഡാലിക്കിന്റെ ടീം ഒരിക്കലും ഒരു പ്രധാന ട്രോഫി നേടിയിട്ടില്ല. നേഷന്‍സ് ലീഗ് വിജയം ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്റെ തിളങ്ങുന്ന അന്താരാഷ്ട്ര കരിയറില്‍ വലിയ നേട്ടമാവുമെന്നു കരുതിയെങ്കിലും നിരാശയായിരുന്നു ഫലം.

യൂറോ 2024 യോഗ്യതാ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനോട് തോറ്റതിന് ശേഷം മാര്‍ച്ചില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ശേഷം പുതിയ സ്പെയിനിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് ഈ വിജയം. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ബ്രൂണോ പെറ്റ്കോവിച്ചിന്റെ കിക്ക് രക്ഷപ്പെടുത്തിയ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനൈ സൈമണ്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഡാനി കാര്‍വാജല്‍ പനേങ്ക പെനാല്‍റ്റി ചിപ്പ് ചെയ്ത് സ്‌പെയിനിനു വിജയം നേടിക്കൊടുത്തു.

Exit mobile version