കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന 4 ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്ക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. പകരം ഓരോ എ സി ത്രീ ടയർകോച്ച് ഘടിപ്പിക്കാനാണ് തീരുമാനം. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ വണ്ടികളിലാണ് മാറ്റം വരുത്തുന്നത്.
മാവേലിയിൽ സെപ്റ്റംബർ 11നും മംഗളൂരു മെയിലിൽ 13നും വെസ്റ്റ് കോസ്റ്റിൽ 14നും മലബാറിൽ 17നും ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ഈ വണ്ടികളിൽ ഒരു എ സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ സി കോച്ചും അഞ്ച് ത്രീ ടയർ എ സി കോച്ചുമാണുണ്ടാവുക. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും.
എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവേയുടെ പുതിയ നയം. യാത്രക്കാർക്ക് എ സി കോച്ചുകളോടാണ് താത്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എ സി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ കണക്ക് സൂചിപ്പിക്കുന്നത്.
എണ്ണത്തിൽ കുറവുള്ള എ സി കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാവുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിലും എ സിക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. റെയിൽവേക്ക് വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മാറ്റത്തോടെ സ്ലീപ്പർ കോച്ചും ജനറൽ കോച്ചും ആശ്രയിക്കുന്ന സാധാരണക്കാർ ബുദ്ധിമുട്ടിലാകും എന്ന ആശങ്കയും നിലനില്കുന്നുണ്ട്.
Discussion about this post