കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്ക പരത്തി ഡെങ്കിപ്പനി. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി.നിലവില്‍ 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതെസമയം ഡെങ്കിപ്പനി ഇത്തരത്തില്‍ പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് നല്‍കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ ഉള്ളതാകട്ടെ എറണാകുളത്താണ്. ഈ മാസം 11 വരെയുള്ള ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുമാത്രം പരിശോധിച്ചാല്‍ പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്.
എന്നാല്‍ ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണ്. ഇത്തരത്തില്‍ സ്വകാര്യ ആശുപത്രികളിലും ഉണ്ടാകും.ഈ വര്‍ഷത്തെ ആകെ ഡെങ്കി മരണം എട്ടായെന്നാണ് കണക്ക്. തൃക്കാക്കര മേഖലയില്‍ ഡെങ്കിപ്പനി രൂക്ഷമാണ്. കൊച്ചി കോര്‍പറേഷന്‍ മേഖല, കോതമംഗലം, പെരുമ്പാവൂര്‍, കളമശേരി, പിറവം, തൃപ്പുണിത്തുറ തുടങ്ങിയ നഗരസഭകളിലും കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
മഴ കനത്തതോടെയാണ് അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലേക്കു ഡെങ്കിപ്പനി പടരുന്നതും പ്ലാസ്റ്റിക് മാലിന്യം പലയിടത്തും തുറസായ സ്ഥലത്തു കിടക്കുന്നതും രോഗഭീഷണി ഉയര്‍ത്തുന്നു. ഇടവിട്ടു പെയ്യുന്ന മഴയില്‍ ഇത്തരം പ്ലാസ്റ്റിക് മാലിന്യമെല്ലാം കൊതുകു വളര്‍ത്തല്‍ കേന്ദ്രമാകാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ക്കു വളരാന്‍ വെറും 2 മില്ലിലീറ്റര്‍ വെള്ളം മതി.