തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതര കണ്ടെത്തലുമായി എജി. കെ ഫോൺ മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ.
കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചത്. പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും കേബിളിന്റെ ഗുണനിലവാരത്തിൽ സംശയമുണ്ട്. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ നൽകിയത് അനർഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി.
ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5നാണ് കേരളത്തിന് സമർപ്പിച്ചത്.
കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.