മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ക്ലിഫ് ഹൗസില്‍ നിര്‍മിച്ചത് കാലിത്തൊഴുത്ത് തന്നെ, രേഖ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് നിര്‍മാണത്തിന് ടെണ്ടര്‍ വിളിച്ചതിന്റെ രേഖ പുറത്ത്. തകര്‍ന്ന മതില്‍ പുനര്‍നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു.തകര്‍ന്ന മതില്‍ പുതുക്കി പണിയാന്‍ വേണ്ടിയാണ് പണം അനുവദിച്ചത് എന്നാണ് ഫെബ്രുവരി 9 ന് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി നല്‍കിയ മറുപടി. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് 2022 ജൂണില്‍ ഇറക്കിയ ഉത്തരവില്‍ 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണവും പുതിയ കാലിത്തൊഴുത്ത് നിര്‍മാണവും എന്നാണ് പറയുന്നത്.അതെസമയം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന് വീണ്ടും പണം അനുവദിച്ചതും. ഇതും വന്‍ വിവാദമായിരുന്നു.

3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍കുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തല്‍ കുളം നവീകരണത്തിന് അനുവദിച്ചത്.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18, 06, 789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ അന്ന് പറഞ്ഞിരുന്നത്. വിദേശ യാത്ര വിവാദങ്ങള്‍ക്കിടെയാണ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും തിരിച്ചടിയാകുന്ന രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

Exit mobile version