ഒഡീഷ ട്രെയിന്‍ ദുരന്തം: മരണം 288, 900ല്‍ ഏറെ പേര്‍ക്ക് പരുക്ക്, കേന്ദ്ര റെയില്‍വേ മന്ത്രി അപകട സ്ഥലത്ത്

ഒഡീഷ: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരണം 288 ആയി. 900ലധികം പേര്‍ക്കു പരുക്കേറ്റു. അതെസമയം പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേര്‍ തകര്‍ന്ന കോച്ചുകള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നാടിക്കും അപകട സ്ഥലം സന്ദര്‍ശിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു. ഹെല്‍പ് ലൈന്‍ 044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുര്‍), 82495 91559 (ബാലസോര്‍), 080 22356409 (ബെംഗളൂരു)++

Exit mobile version