അരികൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കമ്പം സ്വദേശി മരിച്ചു

കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശിയായ പാൽരാജ് (57) ആണ് മരിച്ചത്.

ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് ഉൾപ്പെടെ മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്ക് മരണം സ്ഥിരീകരിച്ചത്.

തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം എത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആനയുടെ നീക്കങ്ങൾ തമിഴ് നാട് വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറിയാണ് ഷണ്മുഖ ഡാം. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസമായി അരികൊമ്പന്റെ പിന്നാലെയുള്ള ദൗത്യ സംഘം കുങ്കിയാനകളുമായി കമ്പത്ത് തുടരുകയാണ്.

Exit mobile version