പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; വിളക്ക് കൊളുത്തി ഉദ്ഘാടനം

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാവിലെ ഏഴരയോടെ ആരംഭിച്ച പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ചു. വിളക്ക് കൊളുത്തിയാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളും സന്ദര്‍ശിച്ചു.

2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2022 ഓടെ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്.

രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്. അതേസമയം, ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് ഡല്‍ഹി കനത്ത ജാഗ്രതയിലാണ്. പുലര്‍ച്ചെ 5:30 മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങും. കേന്ദ്രസേനയും ഡല്‍ഹി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും.

ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡല്‍ഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടും.

Exit mobile version