കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത് രാജ്യത്ത് എല്ലായിടത്തും ആവർത്തിക്കാൻ കഴിയും: ശരദ് പവാർ

രാജ്യത്തെ വിഭജിക്കാൻ പ്രേരിപ്പിക്കുന്ന ശക്തികൾക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കർണാടകയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് രാജ്യത്തെ സ്ഥിതിഗതികൾ ക്രമേണ മാറിക്കൊണ്ടിരിക്കുകയാണെന്നാണെന്നും പവാർ പറഞ്ഞു.

‘തൊഴിലാളിവർഗം ഐക്യത്തോടെ നിലകൊള്ളുകയാണെങ്കിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത് രാജ്യത്ത് എല്ലായിടത്തും ആവർത്തിക്കാൻ കഴിയും. രാഷ്ട്രം ഭരിക്കുന്ന ചില ശക്തികൾ സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷം സൃഷ്ടിച്ച് അതിനെ പിന്നോട്ട് കൊണ്ടുപോകുകയാണ്.

അവർ അധികാരം ഉപയോഗിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ്. ഈ ശക്തികൾക്കെതിരെ പോരാടുക എന്നതാണ് വെല്ലുവിളി, അല്ലാത്തപക്ഷം സാധാരണക്കാരൻ നശിപ്പിക്കപ്പെടും.

കർണാടകയിൽ സാധാരണക്കാരുടെ സർക്കാരാണ് അധികാരമേറ്റത്. കഴിഞ്ഞ ദിവസം കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഒരു ലക്ഷം പേരിൽ 70 ശതമാനവും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള യുവാക്കളാണ്. ദുർബല വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പുതിയ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.”- പവാർ കൂട്ടിച്ചേർത്തു.

Exit mobile version