കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ബെംഗളൂരു: കര്‍ണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. 25 മന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കുമെന്നാണ് സൂചന.അതേസമയം, 8 പേര്‍ക്ക് മന്ത്രി പദവി അനുവദിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉത്തരവിറക്കി.

ജി. പരമേശ്വര. കെ.എച്ച്. മുനിയപ്പ, മലയാളിയായ കെ.ജെ. ജോര്‍ജ്, എം.ബി. പാട്ടീല്‍, വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാര്‍ക്കിഹോളി, മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയതെന്ന് കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. പരമാവധി 34 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.

സോണിയാ ഗാന്ധി മുതല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്‍മാരുടെയും സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ നടക്കുക. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താണ് മന്ത്രിമാരെ നിശ്ചയിച്ചത്.

ആദ്യം 25 പേരെങ്കിലും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നെങ്കിലും പുലരുവോളം ചര്‍ച്ച നടത്തിയിട്ടും തീരുമാനത്തില്‍ എത്താനായില്ല. ഇന്നു സത്യപ്രതിജ്ഞ നടക്കേണ്ടതിനാല്‍ ആദ്യ എട്ട് മന്ത്രിമാരുടെ പട്ടിക പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

Exit mobile version