വൈദ്യുതി നിരക്ക് ജൂലൈ ഒന്നിന് കൂടിയേക്കും; 80 പൈസ വരെ കൂട്ടാന്‍ നിര്‍ദേശം

തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും.ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് നിര്‍ദേശം. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തെളിവെടുപ്പുകളില്‍ മികച്ച പങ്കാളിത്തമുണ്ടായിരുന്നെന്നും കൂടുതല്‍ തെളിവെടുപ്പ് വേണ്ടിവരില്ലെന്നും റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി സി.ആര്‍.സതീഷ് ചന്ദ്രന്‍ പറഞ്ഞു.

അഞ്ചുവര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. പക്ഷെ നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മിഷന്‍ നീട്ടി. തുടര്‍ന്ന് പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതോടെ നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങി. നാലു മേഖലകളായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അവസാന തെളിവെടപ്പ് തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാളിലായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ.ജോസ്, അംഗങ്ങളായ ബി.പ്രദീപ്, എ.ജെ.വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതു തെളിവെടുപ്പ്.

എന്നാല്‍ ഇനി കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് അധികൃതര്‍. തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍, വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.അതെസമയം വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹരിത താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള പരാതികളും കമ്മിഷന്‍ കേട്ടു. നിലവില്‍ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അമിതഭാരം ഗാര്‍ഹിക ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Exit mobile version