കര്‍ണാടക ആര്‍ക്കൊപ്പം, ജനവിധി ഇന്ന്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ജനവിധി ​ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്‍ഡ് വ്യക്തമാകും. 12 മണിയോട് കൂടി കര്‍ണാടക ആര് ഭരിക്കും എന്നതില്‍ വ്യക്തമായ ചിത്രം തെളിയും. 224 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷ ഉയര്‍ത്തുമ്പോള്‍ അതിനെയെല്ലാം തള്ളി തികഞ്ഞ ആത്മവിശ്വസത്തിലാണ് ബിജെപി. നിയമസഭയില്‍ നിര്‍ണായക സ്വാധീനമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.

കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്.

113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2018 ല്‍ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുകള്‍ നേടിയ ജെഡിഎസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ പാളയത്തിലെത്തിച്ച് ബിജെപി അധികാരത്തിലെത്തി.

ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗായ 73.19 % ആണ് ഇത്തവണ കര്‍ണാടകയിലേത്. കഴിഞ്ഞ തവണ 72.36% ആയിരുന്നു പോളിങ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് കൂടുതല്‍ വോട്ട് ചെയ്തിരിക്കുന്നത്. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.68 ശതമാനമാണ്. സ്ത്രീകളുടെ പങ്കാളിത്തം 72.7% ആയിരുന്നു.

ദക്ഷിണ കര്‍ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ മെലുകോട്ടെ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് 90%. ഏറ്റവും കുറവ് വോട്ടുകള്‍ രേഖപ്പെടുത്തിയത് ബെംഗളുരുവിലെ സിവി രാമന്‍ നഗറിലായിരുന്നു 47.4%. ആറ് മേഖലകളുള്ള കര്‍ണാടകത്തില്‍ ദക്ഷിണ കര്‍ണാടകയിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത് 89%. ജെഡിഎസ്സിന്റെ ശക്തി കേന്ദ്രമാണ് ഓള്‍ഡ് മൈസുരു എന്നറിയപ്പെടുന്ന ദക്ഷിണ കര്‍ണാടക.

രണ്ട് സര്‍വേകള്‍ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡെ നടത്തിയ എക്‌സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസിന് 122 മുതല്‍ 140 സീറ്റുകള്‍ വരെ ലഭിക്കാം എന്നാണ് പ്രവചിച്ചിരിക്കുന്നത്. ടുഡെയ്‌സ് ചാണക്യ കോണ്‍ഗ്രസിന് 120 സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്ന് പ്രവചിച്ചിട്ടുണ്ട്. മറ്റ് സര്‍വേകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ കേവല ഭൂരിപക്ഷം കിട്ടാനിടയില്ല എന്നും പറയുന്നു. അതായത് തൂക്കു സഭയാണ് ഭൂരിഭാഗത്തിന്റേയും പ്രവചനം. രണ്ട് സര്‍വേകള്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിച്ചിരിക്കുന്നത്. 114 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ന്യൂസ് നേഷന്റെ പ്രവചനം. ഏഷ്യാനെറ്റ് സുവര്‍ണ 117 സീറ്റുകള്‍വരെ ബിജെപിക്ക് കിട്ടും എന്നാണ് പ്രവചിച്ചിരിക്കുന്നത്. ജെഡിഎസ്സിന് ഇക്കുറി തകര്‍ച്ചയായിരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ഭൂരിഭാഗം സര്‍വേകളും 20 മുതല്‍ 22 സീറ്റുകള്‍ വരെയാണ് ജെഡിഎസ് നേടുമെന്ന് കരുതുന്നത്.

Exit mobile version