കൊച്ചി: മലയാള സിനിമയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഒരു നിര്‍മാതാവില്‍ നിന്ന് 25 കോടി രൂപ ഈടാക്കി എന്ന വാര്‍ത്തയിലെ ആള്‍ താനല്ല എന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. തന്റെ പേര് ചേര്‍ത്ത് ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. നേരത്തെ മലയാള സിനിമയിലെ ഒരു നടന്‍ കൂടിയായ നിര്‍മാതാവില്‍ നിന്ന് വിദേശത്ത് നിന്ന് കള്ളപ്പണം സ്വീകരിച്ചതിന്റെ പേരില്‍ 25 കോടി രൂപ പിഴയീടാക്കി എന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഈ നിര്‍മാതാവായ നടന്‍ പൃഥ്വിരാജാണ് എന്ന തരത്തില്‍ ‘മറുനാടൻ മലയാളി’ എന്ന യൂട്യൂബ് ചാനൽ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
പൃഥ്‌വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’
താന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താന്‍ ഒരുക്കമാണ് എന്നും നടൻ പറഞ്ഞു. വസ്തുതകൾ ഉറപ്പുവരുത്തി മാത്രം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാവൂ എന്നും പൃഥ്വിരാജ് അഭ്യർത്ഥിക്കുന്നുണ്ട്.