സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. സംസ്ഥാന ഭരണ നിര്‍വ്വഹണത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തീരുമാനമാണിതെന്നാണ് വിമർശനം. ഘടകകക്ഷി വകുപ്പുകളിൽ പോലും ഇടപടൽ സാധ്യമാകുന്ന തരത്തിലാണ് ഉത്തരവിലെ വ്യവസ്ഥകളെന്നാണ് ആക്ഷേപം. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം അടക്കമുള്ള ഫയലുകളിൽ അതാത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാമായിരുന്ന അധികാരം പരിമിതപ്പെടുത്തുന്നതാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് അനുസരിച്ച് വകുപ്പു മേധാവികൾക്ക് മേൽ സെക്രട്ടേറിയറ്റിൽ നിന്ന് നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ നിയന്ത്രണമുണ്ടാകും. പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാർ ഉത്തരവ് ഇറക്കിയത്. സർക്കാർ വകുപ്പുകളിലും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിയമിക്കപ്പെട്ട പൊതു ഭരണ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സ്പെഷ്യൽ ഓഫീസര്‍മാര്‍ക്കും ഇതോടെ വലിയ ഇടപെടലുകൾക്ക് കളമൊരുങ്ങുമെന്നാണ് ആക്ഷേപം.
അധികാര കേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പുതിയ നീക്കം അംഗീകരിക്കാനാകില്ലെന്നും ഉത്തരവ് സര്‍ക്കാര്‍ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. വകുപ്പ് മേധാവിക്കുണ്ടായിരുന്ന അധികാരങ്ങൾ വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നത് ഭരണ പ്രതിസന്ധിക്ക് പോലും കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഉത്തരവിൽ പുതുതായി ഒന്നുമില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് നിലവിലുള്ള ചുമതലകൾ വ്യക്തമാക്കി ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മറുവാദം.
Discussion about this post