ചിലമനുഷ്യമാരുണ്ട്, മനസിലുള്ളത് അതുപോലങ്ങ് പറയും. ഒളിച്ചുവയ്ക്കാനോ, വളച്ചുകെട്ടാനോ മെനക്കെടാറില്ല. സിനിമാതാരം നിഖില വിമൽ അത്തരമൊരു കക്ഷിയാണ്. അഭിമുഖങ്ങളിലൊക്കെ കക്ഷി തന്റെ അഭിപ്രായവും നിലപാടും ചുമ്മാതങ്ങ് തുറന്നിടിച്ചു കളയും. ചിലരാകട്ടെ, ഇതിലൊക്കെ കയറിപ്പിടിച്ച് ആകെ പുലിവാലാക്കുകയും ചെയ്യും. നിഖിലയ്ക്കിതിലൊന്നും ഒരു കൂസലുമില്ല കേട്ടോ.
ഇത്തവണ തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ളിം കല്യാണത്തെക്കുറിച്ചുള്ള നിഖിലയുടെ അഭിപ്രായമാണ് ഒരുവിഭാഗത്തിൻ്റെ ഹാലിളക്കിയത്.അവിടൊക്കെ കല്യാണത്തിന്, പ്രത്യേകിച്ച് മുസ്ളിം കല്യാണത്തിന് സ്ത്രീകളെ പന്തലിൽ ഇരുത്താറില്ലത്രേ. അതൊക്കെ കുടുംബത്ത് പിറന്ന പുരുഷൻമാർക്കുള്ളതാണ്. പാവം സ്ത്രീകൾ അടുക്കള ഭാഗത്തിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. ഇത് പണ്ടത്തെ കാര്യമല്ല. കണ്ണൂരിൽ ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും നിഖില പറയുന്നു. പുതിയാപ്ളമാരെയും താരം ചെറുതായി സ്വതസിദ്ധമായ ശൈലിയിൽ വാരിവിട്ടിട്ടുണ്ടായിരുന്നു.
കണ്ണൂരിലൊക്കെ ആണുങ്ങള്‍ വിവാഹശേഷം പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവർക്ക് വീട്ടിലെന്നും ഗംഭീര സത്കാരം ആയിരിക്കും.
എന്തായാലും നിഖിലയുടെ വിമർശനം ഒരു വിഭാഗത്തിന് തീരെ പിടിച്ചിട്ടില്ല. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ്.
പണ്ടൊരു ഇന്റർവ്യൂവിൽ നിഖില ബീഫിനെപ്പറ്റി പറഞ്ഞതും കുത്തിപ്പൊക്കിയാണ് ഇപ്പോഴത്തെ ഹാലിളക്കം. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ് എന്നു നിഖില പറഞ്ഞിരുന്നു. കടുത്ത സൈബർ അറ്റാക്കാണ് നിഖിലയ്ക്ക് നേരെ നടക്കുന്നത്.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ബാത്ത് റൂം അനുവദിച്ചിരിക്കുന്നത് പോലെയാണ് പ്രത്യേകം ഭക്ഷണം വിളമ്പുന്നതുമെന്നാണ് ന്യായീകരണത്തൊഴിലാളികളുടെ വാദം. കുടുംബത്തിൽ പിറന്ന സ്ത്രീകൾ നെഞ്ചും വിരിച്ച് പുരുഷൻമാർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ താത്പര്യമില്ലാത്തവരാണത്രേ. നിഖില എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാര്‍ക്കി അഡ്രസ് ചെയ്യുന്നില്ല എന്നും ചോദ്യം ഉയരുന്നു.
അപൂർവം ചില പാരമ്പര്യ മുസ്ലിങ്ങൾ ഒഴിച്ചു ഭൂരിഭാഗം മുസ്ലിം ഫാമിലികളും ഏറ്റവും മനോഹരമായി, ആസ്വാദിച്ചു ജീവിതം നയിക്കുന്നവരാണെന്നും ഹിന്ദു മതത്തിലും സ്ത്രീകൾക്ക് ശോചനീയാവസ്ഥയുണ്ടെന്നും, ദേവദാസി സംബന്ധ സമ്പ്രദായങ്ങളും കേരളത്തിൻ്റെ വേശ്യാസംസ്കാരവുമൊക്കെ കമൻ്റുകളിലെ വിഷയങ്ങളിൽ പെരുകുകയാണ്.
വേറൊരു കൂട്ടരാവട്ടെ, കുറച്ചധികം പ്രാദേശികവാദം കൂടി കലർത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് കല്യാണത്തിന് അടുക്കള ഭാഗത്തു ഭക്ഷണം കൊടുക്കുന്നത് കണ്ണൂരിൽ മാത്രമാണ്. ഞങ്ങളുടെ ഭാഗത്തെക്ക് ഒരിത്തിരി പുരോഗമനം ഉണ്ട്, ഒരു തുണികൊണ്ട് മറകെട്ടും, എന്നിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരുത്തും എങ്ങനുണ്ട്. അടിപൊളിയല്ലേ.
ബീഫിൽ കിട്ടിയ സപ്പോർട്ട് ബീവിയെ തൊട്ടാൽ കിട്ടൂല്ല പുള്ളെ എന്നും ഇത് കേരളമാണെന്നും ഇവിടുത്തെ മതേതരം ഇങ്ങനാണെന്നും സമത്വം ഒക്കെ സ്വന്തം മതത്തിൽ മാത്രമുണ്ടാക്കിയാൽ മതിയെന്നൊക്കെ പരിഹാസ രൂപേണയും കമൻ്റുകൾ എത്തുന്നുണ്ട്.
മറ്റൊരു കൂട്ടരാകട്ടെ, നിരുപാധികം നിഖിലയ്ക്ക് പിന്തുണ നൽകിയിരിക്കയാണ്.
പ്രാർത്ഥിക്കുന്നിടത്ത് പോലും സ്ത്രീകളെ കയറ്റാത്തവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇവർ ചോദിക്കുന്നു.
ഇതൊക്കെ കണ്ട് നിഖില പേടിച്ച് മാളത്തിലൊളിച്ചോ. പെണ്ണല്ലേ പേടിച്ച് കാണും എന്നു കരുതേണ്ട. എല്ലാ വ്യക്തികൾക്കും നിലപാടുണ്ടെന്നും വ്യക്തിപരമായ നിലപാടാണ് പറഞ്ഞതെന്നും ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ലെന്നുമാണ് നിഖിലയുടെ മാസ് മറുപടി.
Discussion about this post